പേജുകള്‍‌

2014, മാർച്ച് 16, ഞായറാഴ്‌ച

മലേഷ്യന്‍ വിമാനം കാണാതായ സംഭവത്തില്‍ അന്വേഷണം പൈലറ്റിലേക്കും സഹ പൈലറ്റിലേക്കും നീളുന്നു.

ദില്ലി : മലേഷ്യന്‍ വിമാനം കാണാതായ സംഭവത്തില്‍ അന്വേഷണം പൈലറ്റിലേക്കും സഹ പൈലറ്റിലേക്കും നീളുന്നു. വിമാനം പറത്താന്‍ അറിയുന്ന ആരോ ആണ് പോവേണ്ട ദിശയില്‍നിന്ന് വിമാനത്തെ വഴി മാറ്റിയതെന്ന നിഗമനത്തെ തുടര്‍ന്നാണ് ഇത്. വിമാന യാത്രികരുടെ പട്ടികയില്‍ അത്തരം പരിശീലനം ലഭിച്ച ഒരാള്‍ മാത്രമേയുള്ളൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ എന്നാല്‍ അത്തരം സൂചനകള്‍ ലഭിച്ചിട്ടില്ല. പിന്നെയുള്ളത് വിമാനത്തിന്റെ പൈലറ്റും സഹ പൈലറ്റുമാണ്. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഭീകര ബന്ധം ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവരുടെ വീടുകളില്‍ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തി. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.



53കാരനായ പൈലറ്റ് ക്യാപ്റ്റന്‍ സഹരി അഹമ്മദ് ഷാ, 27കാരനായ ഫസ്റ്റ് ഓഫീസര്‍ ഫാരിഖ് അബ്ദുല്‍ അമീദ് എന്നിവരിലേക്കാണ് ഇപ്പോള്‍ സംശയമുന നീളുന്നത്. ഇരുവരും മലേഷ്യന്‍ പൌരന്‍മാരാണ്. ഇവരെക്കുറിച്ച് സംശയമുള്ളതായി ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വീടുകളില്‍ പരിശോധന നടത്തിയതായി റോയല്‍ മലേഷ്യ പൊലീസ് വക്താവ് ദാതിന്‍ അസ്മാവതി പറഞ്ഞു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തു വിട്ടില്ല.



പൈലറ്റായ സഹരി അഹമ്മദ് ഷാ 1981ലാണ് മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ചേര്‍ന്നത്. 18,300 മണിക്കൂറുകള്‍ വിമാനം പറത്തിയിട്ടുള്ള ഇദ്ദേഹം സ്ഥാപനത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ആളാണ്. വിമാനം പറത്തലിനെ അത്രയേറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തില്‍നിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടാവാന്‍ ഇടയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.



ഫസ്റ്റ് ഓഫീസര്‍ ഫാരിഖിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2007ല്‍ ജോലിയില്‍ ചേര്‍ന്ന അദ്ദേഹം ഇതിനകം 2,700 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്. ഈയിടെ ജോനിറ്റ് റൂസ് എന്നൊരു യാത്രക്കാരി ഇദ്ദേഹത്തിന് എതിരെ ഒരാരോപണം ഉന്നയിച്ചിരുന്നു. തായ്ലാന്റില്‍നിന്ന് ക്വാലാലമ്പൂരിലേക്കു വരുമ്പോള്‍ ഫാരിഖും സഹ പൈലറ്റും തന്നെയും കൂട്ടുകാരിയെയും കോക്പിറ്റില്‍ കടക്കാന്‍ അനവദിച്ചുവെന്നും ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിച്ചുവെന്നുമായിരുന്നു ആരോപണം. ആസ്ത്രേലിയന്‍ ചാനലുകള്‍ക്ക് ഇതിന്റെ ചിത്രങ്ങള്‍ ഇവര്‍ കൈമാറുകയും ചെയ്തിരുന്നു. 

മുഹമ്മദ് ഖൈറുല്‍ അംറി സലാമത്ത് എന്നൊരു വിമാന യാത്രികനിലേക്കും സംശയം നീളുന്നുണ്ട്. ഇയാള്‍ക്ക് വൈമാനിക പരിശീലനം ലഭിച്ചതായി പിതാവിനെ ഉദ്ധരിച്ച് മലേഷ്യന്‍ പത്രം 'ദി ന്യൂ സ്ട്രെയിറ്റ്സ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 29കാരനായ ഇയാള്‍ ഒരു സ്വകാര്യ ജെറ്റ് വിമാന സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. 

അതിനിടെ, മലേഷ്യന്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാണാതായ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്ത്യന്‍ നാവികസേന താല്‍കാലികമായി നിര്‍ത്തി. മലേഷ്യന്‍ അധികൃതര്‍ സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്യുകയാണെന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ തിരച്ചില്‍ വീണ്ടും തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപവും ബംഗാള്‍ ഉള്‍ക്കടലിലും ആയിരുന്നു തിരച്ചില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ