പേജുകള്‍‌

2014, മാർച്ച് 10, തിങ്കളാഴ്‌ച

യുദ്ധരംഗങ്ങളിലും സംഘര്‍ഷ മേഖലകളിലും ചെന്ന് പതിറ്റാണ്ടുകള്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയ അനിത ഏഷ്യാനെറ്റ് ന്യൂസിന്റെ വനിതാ ദിന വാര്‍ത്താ പ്രഭാതത്തില്‍ സംസാരിക്കുകയായിരുന്നു

തിരുവനന്തപുരം: സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ് കൊച്ചിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വമെന്ന് ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ്. യുദ്ധരംഗങ്ങളിലും സംഘര്‍ഷ മേഖലകളിലും ചെന്ന് പതിറ്റാണ്ടുകള്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയ അനിത ഏഷ്യാനെറ്റ് ന്യൂസിന്റെ വനിതാ ദിന വാര്‍ത്താ പ്രഭാതത്തില്‍ സംസാരിക്കുകയായിരുന്നു. 

വനിതാ ദിനം എന്നത് ചടങ്ങുകളില്‍ ഒതുങ്ങുന്നത് സ്ത്രീകള്‍ക്ക് ഗുണം ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. അവബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ചടങ്ങുകള്‍ വെറും അനുഷ്ഠാനം മാത്രമാണ്. നമ്മുടെ നാട്ടില്‍ സ്ത്രീ ജീവിതം ദുരിത പൂര്‍ണ്ണമാണ്. റോഡിലിറങ്ങി നടക്കുമ്പോള്‍ തന്നെപ്പോലും പയ്യന്‍മാര്‍ കമന്റടിക്കുകയും തോണ്ടുകയും ചെയ്യാറുണ്ട് എന്നതാണ് അനുഭവമെന്ന് അവര്‍ പറഞ്ഞു. സ്ത്രീയെന്ന നിലയില്‍, നാട്ടില്‍ ജീവിക്കുന്നതിനേക്കോള്‍ സുരക്ഷിതം യുദ്ധഭൂമിയാണ് എന്നാണ് തോന്നുന്നതെന്നും അനിതാ പ്രതാപ് പറഞ്ഞു. 

ഞാനൊരു റെബലല്ല. എന്നും സമൂഹത്തോട് യോജിച്ചാണ് പോയത്. സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളോടായിരുന്നു എന്നും എന്റെ താല്‍പ്പര്യം. ശബ്ദമില്ലാത്തവരുടെ ശബ്ദമാവാനായിരുന്നു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ എന്റെ ശ്രമം. സാധാരണ മനുഷ്യരുടെ ജീവിതങ്ങളില്‍ മാറ്റമുണ്ടാവണം. മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ അതിനായി നടത്തിയ ശ്രമങ്ങള്‍ എന്നാല്‍ നിരാശയാണ് സമ്മാനിച്ചത്. അന്നുണ്ടായിരുന്ന അതേ തരം ലൈംഗിക അപവാദങ്ങളും വിവാദങ്ങളും തന്നെയാണ് ഇന്നും കാണാനാവുന്നത്. ഒരു മാറ്റവും ഗുണകരമായി ഉണ്ടായിട്ടില്ല എന്നതാണ് അനുഭവം. ഈ അവസ്ഥയിലാണ് മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് തിരിയണമെന്ന ആഗ്രഹം അങ്ങനെയാണ് ഉണ്ടായത്്. 

അപ്പോഴാണ് ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് അറിയുന്നത്. അതൊരു പുതിയ രൂപമാണെന്ന് തോന്നി. പുതിയ ലക്ഷ്യം, പുതിയ തന്ത്രങ്ങള്‍. എന്റെ മനസ്സിലുള്ള ആശയം തന്നെയാണ് അവരും പറയുന്നത്. ജനങ്ങളുടെ ഒരു മൂവ്മെന്റായാണ് ഞാന്‍ ആം ആദ്മി പാര്‍ട്ടിയെ കാണുന്നത്. 35 വര്‍ഷം താഴേത്തട്ടില്‍ മാധ്യമപ്രവര്‍ത്തനം നടത്തി ഞാന്‍ മനസ്സിലാക്കിയ അതേ കാര്യമാണ് അരവിന്ദ് കേജ്രിവാളും പറയുന്നതെന്ന് അദ്ദേഹത്തിന്റെ അഭിമുഖം കണ്ടപ്പോള്‍ എനിക്കു തോന്നി. എന്തെങ്കിലും ചെയ്യണമെന്ന് എനിക്കും തോന്നി. കേരളം എന്റെ മണ്ണാണ്. അതാണ് ഞാന്‍ ഇങ്ങോട്ടേക്ക് വന്നത്. സമാധാനപരമായി മാറ്റങ്ങള്‍ കൊണ്ടു വരാമെന്നാണ് ഞാന്‍ കരുതുന്നത്.

അധികാരമല്ല എന്റെ ലക്ഷ്യം. ജനങ്ങള്‍ക്കു വേണ്ടി നയങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്നതാണ് എന്റെ വിചാരം. ജന ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയും. ഇതാണ് വിദേശരാജ്യങ്ങളില്‍ നിന്നൊക്കെ ഞാന്‍ പഠിച്ച കാര്യം. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇതല്ല അവസ്ഥ. ആളുകള്‍ക്ക് രാഷ്ട്രീയത്തെ ഭയമാണ്. അതു മാറണം. ഒരുമിച്ചു നിന്ന് മാറ്റങ്ങള്‍ സൃഷ്ടിക്കണം-അനിതാ പ്രതാപ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ