പേജുകള്‍‌

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

കുന്നിന്‍ചെരുവിലൂടെ വളഞ്ഞുപുളഞ്ഞോഴുകുന്ന ഒറ്റയടിപാത..പാതയ്ക്കിരുവശവും പൈന്‍മരങ്ങള്‍ ഇടതിങ്ങി 
നില്‍ക്കുന്നുണ്ട്....കുന്നിന്മുകളിലായി തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ്മേരീസ് കത്തീഡ്രല്‍ ,ലോഹനിര്‍മ്മിതമായ കുരിശുരൂപം മൂടല്‍മഞ്ഞിനാല്‍ അവ്യക്തമാണ്...

കുഞ്ഞിനേയും അടക്കിപിടിച്ച് മുകളിലേക്ക് നടക്കുമ്പോള്‍ 
എമിലി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.....മനസ്സ്‌ പ്രക്ഷുബ്ധമാണ് , തങ്ങളുടെ ഇടവകയിലെ  പള്ളിവികാരിയായ ക്ലെമെന്റ് ലിയോയുടെ വാക്കുകളിലാണ് തന്‍റെയും ആബേലിന്‍റെയും ഇനിയുള്ള ജീവിതം....
അര്‍ത്ഥമില്ലാതായ തങ്ങളുടെ ജീവിതത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ഈ കുരുന്നിന്റെ വരവ്...വളര്‍ത്താനുള്ള അനുമതി ലഭ്യമായില്ലെങ്കില്‍ വീണ്ടും തങ്ങളുടെ ജീവിതം ഏകാന്തതയുടെ പടുകുഴിയിലേക്ക് 
പതിയ്ക്കും.......

ആബേല്‍ കപ്പ്യാര്പണി തുടങ്ങിയിട്ട് നീണ്ട പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.... പിതാവായ വിക്ടര്‍ മാര്‍ക്കസിന്റെ മരണത്തോടെ ആബേല്‍ മാര്‍ക്കസിനെ പള്ളിവികാരി നേരിട്ട് നിയമിക്കുകയായിരുന്നു...
കുടുംബത്തിന്‍റെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടാണ് അദ്ദേഹത്തെക്കൊണ്ട് കരുണാര്‍ദ്രമായ ഇങ്ങിനെയൊരു നിലപാട് എടുപ്പിച്ചത്..... പേരുപോലെതന്നെ കരുണയുള്ളവനും അതേസമയം കര്‍ക്കശക്കാരനുമായിരുന്നു ക്ലെമെന്റ് ലിയോ അച്ഛന്‍.......

ഓരോന്നും ചിന്തിച്ച് പള്ളിമുറ്റത്തെത്തിയത് എമിലി അറിഞ്ഞില്ല.... കുര്‍ബാന കഴിഞ്ഞ് ആളുകള്‍ 
പിരിഞ്ഞു പോയിരുന്നു....ആബേലിന്‍റെ നിര്‍ദേശപ്രകാരമാണ് അവള്‍ വൈകിയെത്തിയത്....കുഞ്ഞിനെ 
കാണുമ്പോള്‍ പലര്‍ക്കും പലസംശയങ്ങളും ഉണ്ടാവും അവയ്ക്കൊക്കെ മറുപടി കൊടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പ്രഹേളികയായി ആബേലിന് തോന്നിയിരുന്നു........

എമിലിയുടെ നില്‍പ്പ് കണ്ടുകൊണ്ടാണ് ആബേല്‍ പള്ളിമേടയില്‍ നിന്നും പുറത്തേയ്ക്ക് എത്തിയത് ......
ആബേലിനൊപ്പം ക്ലെമെന്റച്ചന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ അച്ഛനെന്തെങ്കിലും സൂചന നല്‍കിയിട്ടുണ്ടോ എന്ന് രഹസ്യമായി അന്വേഷിക്കാതിരുന്നില്ല..... ആബേല്‍ വെറുതെ മൂളുകമാത്രം ചെയ്തു....
എമിലിയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.....

മുറിയിലേക്ക് പ്രവേശിച്ചതും ക്ലെമെന്റച്ഛന്‍റെ സൂക്ഷ്മമായ നോട്ടം എമിലിയിലേക്കും കൈകളില്‍ അടക്കിപ്പിടിച്ച 
കുഞ്ഞുതുണിക്കെട്ടിലേക്കും പാറിവീണു........

" ദാ ! കുഞ്ഞിനെ ഇവിടെകൊണ്ടുവന്നു കിടത്തു..." മൂലയ്ക്ക് ചേര്‍ത്തുവെച്ച മേശയിലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം ആജ്ഞാപിച്ചു.........

എമിലി ഭവ്യതയോടെ പാതിരിയുടെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് 
മേശയ്ക്കരികിലേക്ക് ഒതുങ്ങിനിന്നു......

ക്ലെമെന്റച്ഛന്‍ പുതപ്പുമാറ്റി ആ കുഞ്ഞുസുന്ദരിയുടെ മുഖത്തേക്ക് ഉറ്റുനോക്കി........ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ 
ഒരു വേലിയേറ്റമുണ്ടായി.., ആ വികാരവിചാരങ്ങളെ അറിഞ്ഞപോലെ അവള്‍ മനോഹരമായി പുഞ്ചിരിച്ചു.... അദ്ദേഹത്തിന്‍റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി........ ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ക്ലെമെന്റച്ഛന്‍ പതിയെ മുരടനക്കി.....

എമിലിക്കും ആബേലിനും അഭിമുഖമായി നിന്നുകൊണ്ട് ക്ലെമെന്റ്ലിയോ പാതിരി ഉച്ചത്തില്‍ ചോദിച്ചു...

" പറയൂ !! എന്താണ് നിങ്ങളുടെ ആഗ്രഹം.........? "

ആബേലും എമിലിയും ഒരുമയോടെ ശബ്ദിച്ചു...
" ഞങ്ങള്‍ വളര്‍ത്തിക്കോളാം പിതാവേ..!! "

" ശരി ! എങ്കില്‍ അങ്ങിനെയാവട്ടെ... !! പക്ഷെ ഒരു വ്യവസ്ഥയുണ്ട്... നാളെ ഇവള്‍ക്ക് അവകാശികള്‍ ഉണ്ടാവാം...
അവര്‍ വന്ന് തിരികെ ആവശ്യപ്പെട്ടാല്‍ യാതൊരു ഉപേക്ഷയും കൂടാതെ നിങ്ങളിവളെ തിരികെ നല്‍കണം.. അതിനു
നിങ്ങള്‍ക്ക് സമ്മതമാണോ അതാണ്‌ നമുക്കറിയേണ്ടത്..............? "

ആബേലും എമിലിയും മുഖത്തോടുമുഖം നോക്കി...എന്തു വ്യവസ്ഥകളും അവര്‍ക്ക് സ്വീകാര്യമായിരുന്നു കാരണം 
ഒറ്റദിവസംകൊണ്ട്തന്നെ അവള്‍ അവരുടെ ഹൃദയങ്ങള്‍ കയ്യടക്കിയിരുന്നു..........

" സമ്മതം !! " ആബേലും എമിലിയും ഇപ്രാവശ്യവും ഒന്നിച്ചു.............
ഈ ഒത്തൊരുമയില്‍ ക്ലെമെന്റച്ഛന് അത്ഭുതം തോന്നാതിരുന്നില്ല എങ്കിലും അതദ്ദേഹം പ്രകടിപ്പിച്ചില്ല........

" എങ്കില്‍ മാമോദിസയ്ക്കുള്ള തിയ്യതി കുറിച്ച് എന്നെ സമീപിക്കൂ......ശേഷം തീരുമാനിക്കാം വേണ്ടാതെന്താണെന്ന്...........ഇപ്പോള്‍ പൊയ്ക്കോളൂ......!! "

എമിലിയുടെയും ആബേലിന്‍റെയും സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല......... അവര്‍ ക്ലെമെന്റച്ഛനോട് 
തികഞ്ഞ നന്ദി അറിയിച്ചു........ കുഞ്ഞിനേയും കൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ ക്ലെമെന്റച്ഛന്‍ വീണ്ടുമൊരു കാര്യം കൂടി അവരോട് ഉണര്‍ത്തിച്ചു........  അവരത് കാതുകള്‍ കൊണ്ടല്ല ഹൃദയം ചേര്‍ത്താണ് കേട്ടത്.....

" ആബേല്‍ ! ഇവള്‍ക്ക് ഇസബെല്ല എന്ന് നാമധേയം ചെയ്യൂ.........ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കപ്പെട്ട 
കുഞ്ഞാണിവള്‍.. ഇവള്‍ക്ക് അച്ഛനും അമ്മയുമാകുക..! വേണ്ടത് ചെയ്യുക... നിങ്ങള്‍ക്ക് നല്ലത് വരും...."

ക്ലെമെന്റ്ലിയോ പാതിരിയുടെ അനുഗ്രഹം ചൊരിഞ്ഞ വാക്കുകളില്‍ ആബേലും എമിലിയും സ്വര്‍ഗ്ഗതുല്യമായ ഒരാനന്ദം അനുഭവിച്ചറിഞ്ഞു........
_____________________________________________________________

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ