എല്ലാവരുടെയും കാമുകി
നിഗൂഢമാണ് സ്ത്രി മനസ്സ്. ആർക്കും ഗണിച്ചെടുക്കാൻ ആവാത്ത വിധമാണ് അതിന്റെ രസതന്ത്രം. ഒരേ സമയം അവൾക്കു കാമുകിയും വഞ്ചകിയും ആവാൻ കഴിയും. മറ്റൊരാൾക്കും പിടി കിട്ടാത്ത വിധം വളരെ ഭംഗിയായി പെരുമാറാൻ അവൾക്ക് ജന്മസിദ്ധമായ ചില കഴിവുകൾ ഉണ്ട്. അവൾക്കു മാത്രം അറിയാവുന്ന ഒരു തരം സ്വാതന്ത്ര്യത്തിന്റെ തലം. ഈ ഫേസ് ബുക്ക് അതിന്റെ ഒരു പരീക്ഷണ ശാലയാണ്. ഇവിടെ അവൾ എല്ലാവരുടെയും കാമുകിയാണ്. എന്നാൽ അവളെ പ്രണയിക്കുന്നവന് ഇതൊന്നും മനസ്സിലാവില്ല. അത്രമാത്രം ഡിപ്ലോമാറ്റിക് ആയിരിക്കും അവളുടെ പെരുമാറ്റ രീതി.
അവൾ എല്ലാ കാമുകന്മാരുടേയും പോസ്റ്റുകൾക്ക് കമന്റ് ഇടില്ല. ശരിക്കും ഇഷ്ട്ടപെടുന്നുവെന്നു നടിക്കുന്ന കാമുകനെ അവൾ വിടാതെ പിന്തുടരുന്നുണ്ടാകും. എന്നാലും പോസ്റ്റിനു കമന്റ് ഇടണമെന്നില്ല. മറ്റുള്ള " സബ് കാമുകന്മാരുടെ " പോസ്റ്റുകളെയും അവൾ ഗൗനിക്കില്ല. അങ്ങനെ ചെയതാൽ മറ്റവൻ അറിയുമെന്ന ഉൾഭയം. അവന് പ്രശ്നമാവും എന്ന തോന്നൽ. അവൾ ഒരേ സമയം ഒരുപാട് പേരോട് ചാറ്റ് ചെയ്യും. പ്രണയാർദ്രമായ ചാറ്റുകളുടെ കാര്യമാണ് സഖാവേ പറയുന്നത്.
പ്രണയത്തിലെ ഏറ്റവും തീക്ഷ്ണവും പേടിപ്പെടുത്തുന്നതുമായ കാര്യം അതിന്റെ പോസ്സെസ്സീവ്നെസ് ആണ്. അത് ശരിക്കും അറിയാവുന്ന ആളാണ് അവൾ. അതുകൊണ്ട് തന്നെ ഒരു കാമുകന്റെ കാര്യം ഒരു വിധത്തിലും മറ്റേകാമുകൻ അറിയാതിരിക്കാൻ അവൾ ശ്രമിക്കും. അതാണ് അവളുടെ പ്രണയാർദ്രമായ കാമുകി സങ്കൽപത്തിന്റെ പൊരുളും വിജയവും.
ഗ്രീക്ക് മിത്തോളജിയിലെ സൗന്ദര്യത്തിന്റെ ദേവതയായ ഹെലൻ മിനലസിന്റെ ഭാര്യയായിരിക്കെ സ്പാർട്ടയിലെത്തിയ സുന്ദരനും ധീരനുമായ ട്രോയിയിലെ പാരീസ് രാജകുമാരന്റെ കൂടെ ഒളിച്ചോടി. പിന്നെ പത്തു വർഷത്തെ യുദ്ധത്തിനു ശേഷം ഗ്രീക്ക് സൈന്യം ട്രോയിയെ തകർത്തപ്പോൾ ഹെലൻ യാതൊന്നും സംഭവിക്കാത്തതു പോലെ ഇങ്ങോട്ടു തന്നെ തിരിച്ചുപോന്നു. അതിന്റെ ആവർത്തനം തന്നെയാണ് സ്വന്തം കിടപ്പറയിലേക്ക് ചന്തുവിനെ ക്ഷണിച്ചു വരുത്തി, പിടിക്കപ്പെട്ടപ്പോൾ ഉണ്ണിയാർച്ച ചെയ്തതും. " ചപലേ നിന്റെ പേരോ സ്ത്രി " എന്ന് ഷേയ്സ്പിയർ ചോദിച്ചത് നൂറ്റാണ്ടുകൾക്കു മുൻപാണ്. ഇപ്പോൾ കാലം മാറി. സ്ത്രി ശാക്തീകരണത്തിന്റെയും ഉറച്ച മനസ്സിന്റെയും നാളുകൾ വന്നു കഴിഞ്ഞു. അതുകൊണ്ട് എല്ലാവരുടെയും കാമുകിയായി പരിലസിക്കുന്നതിൽ അവൾക്കെന്തിനു മടി ?
രതിബോധമാണ് ആണ്‍ മനസ്സിലെങ്കിൽ പ്രണയ ബോധമാണ് സ്ത്രി മനസ്സിൽ നിറയെ. എത്ര പ്രണയിച്ചാലും അവൾക്കു മടുക്കില്ല. രതിയിലൂടെ ഇരയെ ആർത്തിയോടെ ശാപ്പിടാൻ ആണുങ്ങൾ കാത്തിരിക്കുമ്പോൾ പ്രണയത്തിന്റെ മഴനൂലിനായി കാത്തിരിക്കുന്ന വേഴാമ്പലാണ് സ്ത്രി. അവൾ അമ്മയും സഹോദരിയും ഭാര്യയുമൊക്കെ ആയിരിക്കാം. പക്ഷേ, കാമുകിയായിരിക്കാനാണ് അവൾക്കു ഏറെ ഇഷ്ട്ടവും താൽപര്യവും. പറ്റുമെങ്കിൽ എല്ലാവരുടെയും.
----------------------------------------------------------------------------------------------------------------------
ചോദ്യം ഉത്തരം
1. ദാമ്പത്യത്തിലെ അന്യവൽക്കരണത്തെ കുറിച്ച് പറയൂ
ഭർത്താവിനെ കെട്ടിപിടിച്ചു നനുത്ത ചിരിയോടെ ബൈക്കിൽ പോകുന്ന ഭാര്യമാരെ കണ്ടിട്ടില്ലേ. തോളോട് തോൾ ചേർന്ന് നിന്ന് പല്ലുകൾ മുഴുവൻ പുറത്തുകാട്ടി ചിരിച്ചു നിൽക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ ഫോട്ടോ കണ്ടിട്ടില്ലേ. മാലോകര കാണിക്കാൻ കൈ പിടിച്ചു രാജവീഥി യിലൂടെ നടന്നു പോകുന്ന ദമ്പതികളെ കണ്ടിട്ടില്ലേ. പാർട്ടിയിലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ പുന്നാരം പറഞ്ഞു ഉറക്കെ ചിരിക്കുന്ന ഭാര്യയെയും ഭർത്താവിനെയും കണ്ടിട്ടില്ലേ. ഒക്കെ നാട്യമാണ്.അങ്ങനെ ചെയ്യുന്ന ഓരോ സ്ത്രിയും ഒറ്റപ്പെടലിന്റെ ദുഃഖത്തിലാണ്. അയാളും അതെ അന്യവൽക്കരണത്തിന്റെ പിടിയിൽ മോചനമില്ലാത്ത കഴിയുകയാണ്. അഭിനയമാണ് ജീവിതം
2. ഭർത്താവിന് ഭാര്യയോട് അസൂയ തോന്നുമോ ?
തീർച്ചയായും. ഭാർത്താവിന്റെ ഔദ്യോഗികമായ സ്ഥാനകയറ്റത്തിൽ ഭാര്യക്ക് വല്ലാത്ത സന്തോഷം ഉണ്ടാകും. എന്നാൽ ഭാര്യ തന്നെക്കാൾ ഉയർന്ന പദവിയിൽ എത്തിയാൽ അയാൾക്ക് അവളോട് അസൂയ തോന്നും. അതുകൊണ്ട് തന്നെ അവളെ ശാരീരികമായും മാനസികമായും ദ്രോഹിക്കാൻ അയാൾ പല രീതിയിലും ശ്രമിക്കും
3. വായിച്ചില്ലെങ്കിൽ നഷ്ട്ടം എന്ന് പറയാവുന്ന ചില കഥകൾ ?
സി വി ബാലകൃഷ്ണന്റെ " ഉറങ്ങാൻ വയ്യ "
ബഷീറിന്റെ " പൂവമ്പഴം "
മാധവികുട്ടിയുടെ " പക്ഷിയുടെ മണം "
കാരൂരിന്റെ " മരപ്പാവകൾ "
എം ടി യുടെ " ഒരു പിറന്നാളിന്റെ ഓർമയ്ക്ക് "
കാർസൻ മക്കലേർസിന്റെ THE SOJOURMER
മാർജൊറി കനൻ റൊളിങ്സി ന്റെ A MOTHER IN MANNVILLE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ