കൈവിഷം -
ചെറിയൊരു തുടർക്കഥ പറയാനുള്ള തയ്യാറെടുപ്പിലാണ്. നമ്മുക്ക് ചുറ്റും കണ്ടു നമുക്ക് സുപരിചിതരായ കുറച്ചു പേരെ പറ്റി.
ഭാഗം - 1
" ഡാ സകീറെ ഇജ്ജറിഞ്ഞാ നമ്മടെ മൊല്ലാക്കാന്റെ എളേ മര്യോള് പെറ്റത്"
പേപ്പർ വായിക്കായിരുന്ന സകീർ തിരിഞ്ഞു നോക്കിയപ്പോളതാ തന്റെ തനതു ശൈലിയിൽ ഒരു ചിരിയും പാസ്സാക്കി നിക്കുന്നു കതിയക്കുട്ടി താത്ത. തന്‍റെ വീട്ടിലെ കഞ്ഞിന്റെ വെള്ളം എടുക്കാനായി വന്നതാണ് പുള്ളിക്കാരത്തി. 10-15 ആടുകളും 3-4 പശുക്കളുടെയും ഉടമസ്തയായ താത്ത തന്നെയാണ് അവറ്റകള്‍ക്കുള്ള കഞ്ഞിവെള്ളം തന്റെ വീടടക്കമുള്ള 25 ഓളം വീടുകളില്‍ നിന്നും ശേഖരിച്ചു കൊണ്ടുപോകുന്നതും. അതുകൊണ്ട് തന്നെ നാട്ടില്‍ നടക്കുന്ന ജനനം മുതല്‍ മരണം വരെയുള്ള സുപ്രധാന പ്രശ്നങ്ങളെല്ലാം തന്നെ വിതരണം ചെയ്യുന്ന ഒരു മനുഷ്യ മാധ്യമം കൂടിയായിരുന്നു കതിയാത്ത.
എന്താ കുട്ടി എന്ന് സകീര്‍ ചോദിച്ചു തുടങ്ങും മുന്‍പേ അവര് പറഞ്ഞു തുടങ്ങി “ഇതും പെണ്കുട്ട്യാ... പാവം മൊല്ലാക്ക, ഒരു ചോര്‍ക്കുള്ള ആണ്‍കുട്ടീനെ മൂപര്‍ക്ക് പേരക്കുട്ട്യായിട്ട് റബ് കൊടുതീലല്ലോ.?”
“അതിനു പെണ്‍കുട്ടി ആയാ എന്താ കുഴപ്പം ഇത്താ.. എല്ലാം പടച്ചോന്റെ അനുഗ്രഹല്ലേ”
“അത് ശരിയാ. എന്നാലും 3 ആങ്കുട്ട്യോള്‍ക്കും കൂടി 9 പെങ്കുട്ട്യോലാ. അതില് രണ്ടാമത്തോന്‍ സരീഫ് ന്‍റെ ബീടര് സുലു പെറ്റിട്ടത് 4 എണ്ണത്തിനെയാണ്. പിന്നെ എന്താന്നു ബെച്ചാ എല്ലാരും നല്ല മൊഞ്ചത്ത്യേളാണ്.”
“ഇതൊക്കെ എനക്കും അറിയാവുന്ന കാര്യല്ലേ ഇത്താ. അതും പടച്ചോന്റെ ബര്‍ക്കത്ത് അല്ലെ...” ഇതും കേട്ടുകൊണ്ടാണ് പുത്യാപ്ലക്കുള്ള ചായേം കൊണ്ട് ഭാര്യ ഹസീന മുമ്പാരത്തേക്ക് കടന്നു വന്നത്. അപ്പോയെക്കും തന്‍റെ ആട്ടിനുള്ള വെള്ളോം എടുത്തോണ്ട് കതിയാത്ത അവിടെ നിന്നും ഇറങ്ങി.
“അല്ല ഇത്താ ഇങ്ങള് ചായ കുടിക്കാന്‍ നില്‍ക്കാതെ പോകെണോ?”
“വേണ്ട കുട്ട്യേ... എനക്കാ സൈനാന്റെ വീട്ടിന്നൂടി വെള്ളം എട്ക്കാനുണ്ട്” ഇതും പറഞ്ഞു കതിയാത്ത അവിടെ നിന്നും സൈനാന്റെ വീടും ലക്ഷ്യമാക്കി നടന്നകന്നു.
“എന്തായിരുന്നു ഇക്കാ ഒരു കാര്യവര്ത്തമാനം’ ഹസീനാന്റെ ചോദ്യം കേട്ടെങ്കിലും സകീര്‍ അത് കേട്ടതായി ഭാവിച്ചില്ല.
“എന്തോ പെണ്‍കുട്ടി ന്നോ ഒക്കെ കേട്ടു. ഇങ്ങള്‍ക്ക് വീണ്ടും കല്യാണം കയിക്കാനുള്ള മൊഞ്ചതീന്റെ കാര്യം വല്ലോം ആണോ ഇക്കാ” ചിരിച്ചു കൊണ്ടാണ് അവളതു പറഞ്ഞതെങ്കിലും തന്‍റെ ഹസ്സീന്‍റെ ഉള്ളിലെ സങ്കടം അവനറിയാമായിരുന്നു.
കല്യാണം കഴിഞ്ഞു 3 വര്‍ഷങ്ങള്‍ ആയെങ്കിലും ഒരു കുട്ടീനെ തരാന്‍ ഓള്ക്കിതു വരെ കയിഞ്ഞിട്ടില്ല. പല ചെക്കെപ്പും മറ്റും ഒക്കെ നോക്കിയപ്പോ ഡോക്ടര്‍മാര്‍ പറഞ്ഞത് ഹസിന്റെ കുഴപ്പം കൊണ്ടാണെന്നാ... അന്ന് മുതല്‍ ഉമ്മാക്കും പെങ്ങന്മാര്‍ക്കും ഹസിനോട് ഒരു മുറുമുറുപ്പുണ്ട്. ഇതെല്ലാം താന്‍ കാരണമാണല്ലോ എന്നൊരു വിഷമം ഓള്‍ക്കും ഉണ്ട്. എല്ലാത്തിനും ഒരു പരിഹാരമെന്നോണം ആയിരുന്നു ഒരു വാടക വീടെടുത്ത് മാറിത്താമസിക്കാന്‍ തീരുമാനിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ