പേജുകള്‍‌

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

__ഛായാതർപ്പണം____

___ഛായാതർപ്പണം____
നീയാരാണ്?ഏതാണ്?മുൻപരിചയമില്ലല്ലോ?
മുഖംകണ്ടതായോർമ്മയിൽ തെളിവതുമില്ലല്ലോ?
തളയുണ്ട്,വളയുണ്ട്,പൊൻ പുടവയുമുണ്ടല്ലോ,
നടനമോ,നാട്യമോ,വരുതിയിലുള്ളത്.
ചായങ്ങളേറെ പൂശിയിട്ടുണ്ടല്ലോ_അശ്രു
ചാലിന്റെ വിള്ളലുനികത്തുവാനാകുമോ?
അഞ്ജനം മിഴിനിറച്ചെഴുതിയിട്ടുണ്ടല്ലോ_
ചെഞ്ചുവപ്പതിനാലെ പടർന്നതെന്നുരയ്ക്കയോ?
ചുണ്ടിൽ ചുവപ്പു തെളിഞ്ഞു നിൽക്കുന്നല്ലോ_
വിതുമ്പുന്ന അധരം കടിച്ചു പിടിച്ചതോ?
ആഭൂഷണം നിറമാറുനിറഞ്ഞുണ്ടല്ലോ_
നെഞ്ചിൻ മിടിപ്പിന്റെ വേഗം കുറയ്ക്കയോ?
അംഗുലീ മുദ്രകൾ നന്നായ് വഴങ്ങുന്നതു_
കാലപ്പഴക്കത്താൽ പരിചിതമായതോ?
നവഭാവത്തിനൊന്നും പുതുമയില്ല_നിന്റെ
നാട്യം ബഹുകേമമാണെടീ പെണ്ണേ...'
തിരിഞ്ഞു നോക്കരുത് നീ,ഇതു പുതുച്ഛായ,
പഴയതിനീ ആർക്കെന്തിനു വേണം?
വെളുപ്പിലും കറുപ്പിലും നിറഞ്ഞ നൈർമല്യം
പലനിറക്കൂട്ടിൽ ചാലിച്ചു തിളങ്ങട്ടെ,
ഇനി ഞാനെനിക്കന്യയായിടട്ടെ_തീർത്തു
ഇതുവരെ കാണാത്ത ഛായാതർപ്പണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ