പേജുകള്‍‌

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

വേനല്‍മഴ

വേനല്‍മഴ
ഉച്ചഭക്ഷണ സമയത്തെ ചെറിയ ഇടവേളയിലെ വലിയ വാക്കുകളാല്‍ മുഖരിതമായ സ്റ്റാഫ്‌ റൂം. വരാനിരിക്കുന്ന ഇലക്ഷന്‍ റിസല്‍ട്ടിനെകുറിച്ചുള്ള ആകംഷകളും ആശങ്കകളും പുരുഷ കേസരികള്‍ക്ക് വിഷയമായപ്പോള്‍ രാവിലെയുള്ള ഓട്ടത്തിനിടയില്‍ മറന്നുപോയ പല കാര്യങ്ങളും മോള്‍ക്ക് ‌ വന്ന പുതിയ പ്രപോസലും വരാനിരിക്കുന്ന എസ് എസ് എൽ സി റിസൽട്ടുമെല്ലാം പ്രതിഫലിച്ചു വനിത അധ്യാപകരുടെ സംസാരത്തില്‍. ചോറുപാത്രം കഴുകാന്‍ പൈപ്പിനരികില്‍ കൂടി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ , അവരെ സാകൂതം വീക്ഷിച്ചു കൊണ്ട് സ്കൂള്‍ മുറ്റത്തെ മാവിന്റെ ചുവട്ടിലും വരാന്തയിലെ തൂണുകളിലും ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ നിലയുറപ്പിച്ച ആണ്‍കുട്ടികളും നട്ടുച്ചയുടെ ചൂടു കുറച്ചത് പോലെ. .
അടുത്ത ക്ലാസ്സില്‍ കൊടുക്കാനുള്ള ബയോളജിയുടെ ഉത്തരകടലാസ് എടുത്തു വെക്കുകയാണ് ദീപ ടീച്ചര്‍. സ്റ്റാഫ്‌ റൂമിലെ ബി ബി സി എന്നറിയപ്പെടുന്ന സന്ധ്യ ടീച്ചര്‍ കസേര തന്റെയടുത്തെക്ക് നീക്കിയിടുന്നത് കണ്ടപ്പോഴേ തോന്നി, എന്തോ ബ്രേക്കിംഗ് ന്യൂസും കൊണ്ട് വരികയാണ് എന്ന്. “ദീപയറിഞ്ഞോ?” അറിഞ്ഞുവെന്നോ ഇല്ലെന്നോ പറയാനുള്ള സാവകാശം കൊടുക്കാതെ അവര്‍ തുടര്ന്നു , “ ദീപാ, നമ്മുടെ ടെന്‍ത് ബിയിലെ ഷഹനയില്ലേ, ആ കുട്ടി ഇനി സ്കൂളില്‍ വരുന്നില്ലെന്ന്”. ആകാംഷയോടെ അവള്‍ ചോദിച്ചു, “നന്നായി പഠിക്കുന്ന കുട്ടിയാണല്ലോ അവള്‍, എന്തെ സ്കൂള്‍ നിര്‍ത്താനുള്ള കാരണം?” പ്രതീക്ഷിച്ച ചോദ്യം കിട്ടിയ സന്തോഷത്തില്‍ സന്ധ്യ ടീച്ചര്‍ ഒന്ന് കൂടി കുനിഞ്ഞു ദീപയുടെ ചെവിയില്‍ പതുക്കെ പറഞ്ഞു. “ ആ കൊച്ച് ഗര്‍ഭിണിയാണ് പോലും”..ആ വാചകം ഒരു ഇടിനാദം പോലെയാണ് ദീപക്ക് തോന്നിയത്. നല്ല പെരുമാറ്റമുള്ള, നന്നായി എല്ലാ വിഷയത്തിനും പഠിക്കുന്ന ആ കുട്ടിക്ക് എങ്ങനെ ഇത് സംഭവിച്ചു? എല്ലാ സംശയങ്ങളും ദൂരികരിച്ചു കൊണ്ട് സന്ധ്യ ടീച്ചര്‍ അനര്‍ഗളം പറഞ്ഞു കൊണ്ടിരിക്കുന്നത് മരവിച്ച മനസ്സുമായി അവള്‍ കേട്ടിരുന്നു .
ഷഹനയുടെ സഹോദരന്‍ തന്നെയാണ് അവളുടെ ജീവിതം നശിപ്പിച്ചത്, മണ്ണപ്പം ചുട്ടും തുമ്പിയെ പിടിച്ചും അവളെ പിച്ച വെക്കാന്‍ പഠിപ്പിച്ച കൈകള്‍ തന്നെ അവളെ ദുരിതങ്ങളുടെ കയങ്ങളിലേക്ക് തള്ളിയിരിക്കുന്നു. എല്ലാം പറഞ്ഞു അവസാനിപ്പിക്കുമ്പോള്‍ സന്ധ്യ ടീച്ചറുടെ ആത്മഗതം, “കാലം പോയ ഒരു പോക്കേ, വന്നു വന്നു അപ്പനെയും സഹോദരനെയും പോലും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. ദൈവം ഒരു പെണ്‍കുട്ടിയെ തരാതിരുന്നത് ഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു.” ശെരിയാണ് എന്ന് അവള്‍ക്കും തോന്നി, ചില സമയങ്ങളില്‍ ടി വി വെക്കാന്‍ പോലും പേടിയാണ്, വേട്ടക്കാരന്ടെ ക്രൌര്യവും ഇരയുടെ ദൈന്യവും ഒരുപോലെ പകര്‍ത്തി ചാനലുകള്‍ ആഘോഷമാക്കുന്നു. റേറ്റിംഗ് കൂട്ടുന്നതിനിടയില്‍ ദൈന്യതക്കും വിലാപങ്ങള്‍ക്കും സ്ഥാനമില്ലല്ലോ.
സ്കൂള്‍ വിട്ടു വീട്ടിലേക്കു നടക്കുമ്പോഴും ഷഹനയുടെ കണ്ണീരണിഞ്ഞ മുഖമായിരുന്നു ദീപയുടെ മനസ്സില്‍. അവള്‍ക്കുമുണ്ട് പ്ലസ്‌ടുവിന് പഠിക്കുന്ന ഒരു മകള്‍, റിയ. മൂത്ത മകന്‍ രാഹുല്‍ കോയമ്പത്തൂരില്‍ എന്ജിനിയറിംഗിന് പഠിക്കുന്നു. വെക്കേഷന് അവന്‍ വന്നാല്‍ പിന്നെ വീട്ടില്‍ ഉത്സവമേളമാണ്, അവളുടെ സ്നേഹമുള്ള ചേട്ടനും സുഹ്രത്തും എല്ലാമാണ് അവന്‍. എന്നാലും ബന്ധങ്ങളിലെല്ലാം അറിയാതെ ഒരു അകലം തീര്‍ക്കുന്ന ഒരു അസ്വസ്ഥത മനസ്സില്‍ നിറയുന്നു ഈയിടെയായി.
ഗേറ്റില്‍ എത്തിയപ്പോള്‍ കണ്ടു, മുറ്റത്ത്‌ രാജേഷിന്റെ ബൈക്ക് , , രാജേഷേട്ടന്‍ എത്തിയിരിക്കുന്നു. ബാഗ് അകത്തു കൊണ്ട് പോയി വെച്ചു അവള്‍ ഡ്രസ്സ്‌ മാറി അടുക്കളയില്‍ കയറി, ചായയും പലഹാരവും ഉണ്ടാക്കി. അവര്‍ രണ്ടുപേരും ഇരുന്ന കഴിക്കുന്നതിന്റെ ഇടയില്‍ അന്നത്തെ വിശേഷങ്ങള്‍ പറയുമ്പോള്‍ ഷഹനയെക്കുറിച്ച് അവള്‍ മനപൂര്‍വ്വം പറഞ്ഞില്ല, അല്ലെങ്കില്‍ പറയാന്‍ തോന്നിയില്ല. അത്താഴം ഒരുക്കാനുള്ള ജോലികള്‍ക്കിടയില്‍ പുറത്തു നിന്നു ഉച്ചത്തില്‍ സംസാരവും ചിരിയും കേട്ടപ്പോള്‍ മനസ്സിലായി, മോള്‍ സ്കൂള്‍ വിട്ടു എത്തിയിരിക്കുന്നു. സ്കൂള്‍ ബാഗ്‌ അച്ഛന്ടെ ചുമലിലേക്ക് മാറ്റിയിട്ടു അവള്‍ മുന്പെയും അവളെ പിന്നില്‍ നിന്നും തള്ളിക്കൊണ്ട് അച്ഛനും അടുക്കളയിലേക്കു വന്നു. ചേര്‍ത്ത് പിടിക്കുന്നതും സംസാരിക്കുന്നതുമൊക്കെ പതിവുകാഴ്ചകളായിരുന്നു എങ്കിലും അന്ന് അതൊക്കെ കണ്ടപ്പോള്‍ ദീപക്ക് ഓര്‍മ വന്നത് ഷഹനയുടെ മുഖമായിരുന്നു, അറിയാതെയെങ്കിലും ശബ്ദമുയര്‍ത്തി അവള്‍ പറഞ്ഞു, “പോയി മേലു കഴുകി വന്നു വല്ലതും കഴിക്കെടി..” അവളുടെ സംസാരം ഇഷ്ടപെടാത്ത മട്ടില്‍ തല വെട്ടിച്ചു റിയ അകത്തേക്ക് പോയി.
ഉറക്കവും കാത്തു കിടക്കുമ്പോള്‍ പലതും സംസാരിച്ച കൂട്ടത്തില്‍ അവള്‍ പറഞ്ഞു, “അടുത്ത വര്‍ഷം മോളെ ഏതെങ്കിലും നല്ല കോളേജില്‍ തന്നെ ചേര്‍ക്കണം, നന്നായി പഠിക്കുന്നത് കൊണ്ട് മാര്‍ക്കിന്റെ കാര്യത്തില്‍ വേവലാതിയില്ല.” എല്ലാം കേട്ടുകൊണ്ട് അയാള്‍ മൂളി, എന്നിട്ട് പറഞ്ഞു, “ എത്ര പെട്ടെന്ന അവള് വളര്‍ന്നത്‌ അല്ലെ, പെണ്‍കുട്ടികള്‍ക്ക് അച്ഛനമ്മമാരുടെ കൂടെ കഴിയുന്നതിനും ഒരു പരിമിതിയുണ്ട്. അതുകൊണ്ട് നമുക്കവളെ ദൂരെയൊന്നും വിട്ടു പഠിപ്പിക്കേണ്ട, മറ്റൊരു വീട്ടിലേക്കു പോകുന്നത് വരെ അവള്‍ നമ്മുടെ കണ്ണെത്തും ദൂരത്ത്‌ തന്നെ ഉണ്ടാവട്ടെ.” അതു സമ്മതിക്കുന്ന തരത്തില്‍ ടീച്ചര്‍ തലയാട്ടി.
അറ്റം കാണാത്ത വിധം നീണ്ടു കിടക്കുന്ന റെയില്‍പാളം , ദൂരെ നിന്നു ഒരു പൊട്ടു പോലെ കാണുന്ന ട്രെയിനിന്ടെ വെളിച്ചം, അതിനടുത്തേക്ക് ഭ്രാന്തമായ വേഗത്തില്‍ നടന്നടുക്കുന്ന ഒരു പെണ്‍കുട്ടി , മങ്ങിയ വെളിച്ചത്തിലും അവളുടെ മുഖം പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു , ദീപ അലറി വിളിച്ചു, “മോളെ.....റിയാ......” തളര്‍ന്ന കൈകാലുകളും വരണ്ട തൊണ്ടയുമായി എഴുന്നെറ്റിരുന്നപ്പോള്‍ അവള്‍ക്കു മനസ്സിലായി താന്‍ കണ്ടതൊരു ദുസ്വപ്നമായിരുന്നു എന്ന്. ആശ്വാസവും ആശങ്കയും ഒരുപോലെ നിറഞ്ഞ മനസ്സുമായി അവള്‍ ഡൈനിംഗ്ഹാളിലെ മേശമേലിരിക്കുന്ന വെള്ളം നിറച്ച ജഗ്ഗ് ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ് ഞെട്ടലോടെ അവളൊരു കാര്യം ശ്രദ്ദിച്ചത്, രാജേഷ്‌ കിടന്നിടം ശൂന്യമാണ്....??? ഒരുപാട് അപായമണികള്‍ ഒന്നിച്ചു മുഴങ്ങുന്ന മനസ്സുമായി അവള്‍ മുന്നോട്ടു നടന്നു , റിയയുടെ ബെഡ്റൂമിന് മുന്നിലെത്തിയപ്പോള്‍ കാലുകള്‍ നിശ്ചലമായി. അകത്തെ അരണ്ട വെളിച്ചത്തില്‍ അവള്‍ കണ്ടു, ഒന്നും അറിയാതെ ഉറങ്ങുന്ന റിയാമോള്‍, അവളുടെ നെറ്റിയിലും മുഖത്തും കഴുത്തിലുമെല്ലാം അലസമായി വിരലോടിക്കുന്ന രാജേഷ്‌, താന്‍ നില്ക്കു ന്നിടം പിളര്‍ന്നു അങ്ങ് താഴ്ന്നു പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി അവള്‍, ഇരുട്ട് മൂടിയ കണ്ണുകളിലൂടെ അവള്‍ കണ്ടു, മോളുടെ കാലുകളില്‍ അലസമായി കിടന്നിരുന്ന പുതപ്പെടുക്കാന്‍ നീളുന്ന രാജേഷിന്റെ കൈകള്‍.. അലറി കരയാനാണ് തോന്നിയതെങ്കിലും എന്തൊക്കെയോ ചിലത് തീരുമാനിച്ചുറപ്പിച്ചു അവള്‍ മുന്നോട്ടു നടന്നു.
മുകളില്‍ ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാന്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ രാജേഷിന്റെ കൈകള്‍ സ്വിച് ബോര്‍ഡിനു നേരെ നീണ്ടു, അപ്പോഴാണ് തൊട്ടുപിന്നില്‍ നില്ക്കു ന്ന ദീപയെ അയാള്‍ കണ്ടത്, അവളുടെ ഭാവഭേദങ്ങള്‍ ശ്രദ്ധിക്കാതെ അയാള്‍ ചോദിച്ചു, “ നീ ഉണര്‍ന്നോ , മോള്‍ക്ക് ‌ നല്ല പനിയുണ്ട്, ഞാന്‍ വെള്ളം കുടിക്കാന്‍ വേണ്ടി വന്നപ്പോഴാണ് അവളുടെ ഞരക്കവും മൂളക്കവുമൊക്കെ കേള്‍ക്കുന്നത് , വന്നു തൊട്ടു നോക്കിയപ്പോള്‍ പൊള്ളുന്ന പനി, ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിനു താഴെ ഒന്ന് പുതക്കുക പോലും ചെയ്യാതെ കിടക്കുന്നു പാവം. നീ ഒരു തുണി എടുത്ത് തണുത്ത വെള്ളത്തില്‍ മുക്കി ദേഹമൊക്കെ ഒന്ന്‍ തുടച്ചു കൊടുക്ക്.” അയാള്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്പ് തന്നെ ഒരു കരച്ചിലോടെ അവള്‍ അയാളുടെ ദേഹത്ത് വീണു പൊട്ടിക്കരഞ്ഞു. അവളുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഒരു വലിയ ശബ്ദത്തോടെ താഴെ വീണു. എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്നു നിന്ന രാജേഷിനു പതിയെ എല്ലാം മനസ്സിലായി. അവന്‍ അവളെ ചേര്‍ത്തു പിടിച്ചു, എന്നിട്ടു പറഞ്ഞു, “ സാരമില്ലെടാ, പോട്ടെ, ഞാന്‍ നിന്നെ കുറ്റം പറയില്ല, നിന്ടെ ആശങ്കകള്‍ എനിക്ക് മനസ്സിലാവും......... എന്നാലും അവള്‍ നമ്മുടെ പൊന്നുമോളല്ലേ, കുഞ്ഞുടുപ്പിന്റെ നിറക്കാഴ്ചയായ്, കൊലുസിന്റെ കൊഞ്ചലും കുപ്പിവളകളുടെ കിലുക്കവും കൊണ്ട് നമ്മുടെ ജീവിതം സുന്ദരമാക്കിയ എന്റെ കുഞ്ഞു മാലാഖയാണ് അവള്‍ എന്നും, എത്ര വളര്‍ന്നാലും എന്‍റെ നെഞ്ചില്‍ കിടന്നുറങ്ങിയിരുന്ന കുഞ്ഞുമുഖമാണ് കണ്മുന്നില്‍ എപ്പോഴും.......”
നിനക്കാത്ത നേരത്ത് വന്നൊരു പെരുമഴയില്‍ കുളിരണിഞ്ഞ ചുട്ടുപഴുത്ത ഭൂമിയെപോലെയയിരുന്നു അപ്പോള്‍ ദീപയുടെ മനസ്സ്. മോളുടെ പനിചൂടിനിടയിലും അവളുടെ മനസ്സില്‍ വാത്സല്യത്തിന്റെ പനിനീര്‍ നിറഞ്ഞൊരു കാറ്റ് വീശുന്നുണ്ടായിരുന്നു, ആശങ്കകളുടെ കാര്‍മേഘങ്ങളെ തൂത്തെറിയാന്‍ മാത്രം ശകതമായിരുന്നു ആ കാറ്റ്....
*************** *****************
സ്നേഹ വാല്സ*ല്യങ്ങളുടെ ഒരു കടല്‍ തന്നെ ഉള്ളിലുള്ളപ്പോഴും, മൃഗ തുല്യരായ ചില സഹജീവികളുടെ പ്രവര്ത്തികളാല്‍ സംശയത്തിന്റെ കരിനിഴലില്‍ അകപെട്ടു പോകുന്ന നിരപരാധികളും സ്നേഹസമ്പന്നരുമായ സഹോദരങ്ങള്‍ക്ക്‌ അനുഭാവപൂര്‍വ്വം സമര്‍പ്പിക്കുന്നു. വര്‍ത്തമാനകാലത്തിലെ ക്രൂരമനസ്സുകള്‍ തീര്‍ക്കുന്ന അന്ധകാരത്തിലും,, പിതാവിന്ടെ വാത്സല്യമായ്, സഹോദരന്ടെ സുരക്ഷയായ്, സൌഹ്രദത്തിന്റെ തണലായ്‌ നമുക്കിടയില്‍ നന്മയുടെ ഒരുപാട് മന്ചെരാതുകള്‍ തെളിയുന്നുണ്ട്, അവ കണ്ടില്ലെന്നു നടിക്കാനാവില്ല.............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ