പേജുകള്‍‌

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

മഞ്ഞ ലോഹം

സര്‍വ്വാഭരണ വിഭൂഷിത-
സുമംഗലയവള്‍ വരവായ്,
നെറ്റിപ്പട്ടം കെട്ടിയോരാന പോല്‍ 
കതിര്‍മണ്ഡപത്തിലേയ്ക്കു-
വിലയുറിപ്പിച്ചൊരാ
കൊലക്കളത്തിലേയ്ക്കു!
മറക്കണം മനപ്പൂര്‍വ്വം നമ്മള്‍-
പവനൊന്നിനു തുക ഇരുപതി -
നായിരൂപ മീതെയെന്നും,
ആഹരിച്ചില്ലേലും നാലാളു മുമ്പേ-
ഞെളിയാനീ തിളക്കം വേണമെന്നും!
ആഢ്യത്യത്തിനുമന്തസ്സിനും മീതെ-
പൊന്നണിയേണമടിമുടി മങ്കകള്‍,
അഹങ്കാരത്തിനും പൊങ്ങച്ചത്തിനും-
വേണമൊപ്പമീ മഞ്ഞലോഹതിളക്കം.
മന്നനും പാമരനുമൊരു പോലെ-
വസിക്കുമീ കൊച്ചു കേരളനാടിന്‍,
ദാരിദ്ര്യരേഖയളക്കേണ്ടതല്ലേയിവർ
ചിന്തിക്ക,മനസ്സാക്ഷികുത്തു തെല്ലു-
വേണ്ടതല്ലേയാണിനും പെണ്ണും!
വായ്ത്താരി പാടാം ജനസമക്ഷം
സ്ത്രീധനം പെണ്ണു തന്നെയെന്നെങ്കിലും,
പൊന്നില്ലാ സ്ത്രീക്കെന്തു വില,ഭൂവില്‍-
മണ്ണാംകട്ടയെന്ന ചിന്ത പെണ്‍ഹൃത്തിലും.
ഭാവിയും ഭൂതവും വര്‍ത്തമാനവും-
കെങ്കേമമാടിപ്പാടിയര്‍മാദിക്കാന്‍,
മൂലധനവും മേല്‍ക്കുമേലിരട്ടിക്കാന്‍
പൊന്നിന്‍റെ ഭാരമാണിനും നോക്കാതെ വയ്യ.
പൊന്നണിഞ്ഞില്ലെങ്കിലും പെണ്ണു മതി,
പൊന്നായ്‌ പോറ്റാനൊരുപെണ്ണു മതി,
ഭാവ ശുദ്ധിയുള്ളോരു പെണ്ണ് മതി,
ജാഡകളിലാഴാത്ത ജീവിതം മതിയെന്നു-
ചൊല്ലാനുണ്ടോ യൊരുത്തനീ ഭൂവിതിൽ?
"കനകത്തിനെന്തു മൂല്യം കണ്മണീ-
നിന്‍ നൈസര്‍ഗ്ഗീതയ്ക്കു ചാരെ,
കണ്ണുകള്‍ക്കാനന്ദമതു പെണ്‍മണീ-
കാമനോ നീ പ്രണയ തേന്‍ കണി
യെന്നു മറക്കാതിരുന്നെങ്കില്‍ !"
സ്ത്രീകളെ, ശ്രീമതികളെ......
പൊന്നിനും പണത്തിനും തൂക്കി-
വില്‍ക്കാനനുവദിക്കില്ല ജീവിതമെന്നു,
പേരിനുമതി പൊന്നാഭരണമെന്നൊ-
രന്തിമ തീരുമാനത്തിലെത്തുക നിങ്ങൾ !
P.O JUDSON----------J.SON

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ