പേജുകള്‍‌

2015, ഒക്‌ടോബർ 6, ചൊവ്വാഴ്ച

യാത്രകളും മധുരമായ ഓര്‍മ്മകളും .....

ജീവിതം കെട്ടഴിഞ്ഞ തോണിയെപ്പോലെ കര കാണാതലയുമ്പോൾ പഴയ ഓര്‍മ്മകളിൽ നിന്നും പൊടി തട്ടിയെടുക്കാൻ പ്രയാസമില്ലായിരുന്നു ക്ലാവു പിടിക്കാത്ത യാത്രകളും മധുരമായ ഓര്‍മ്മകളും .....
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോളായിരുന്നു ഹൈ സ്കൂളില്‍ നിന്നുള്ള വിനോദ യാത്ര .അന്ന് വൈകുന്നേരം ക്ലാസ് വിടുന്നതിനു തൊട്ടു മുമ്പാണ് ടീച്ചർ പറഞത് ,അടുത്ത ആഴ്ച സ്കൂളിൽ നിന്നും മൈസൂരിലേയ്ക്ക് യാത്ര പോവുന്നു, താൽപര്യമുള്ളവർ 1300 രൂപയും രക്ഷിതാവിന്‍റെ സമ്മത പത്രവും മേടിച്ചു വരണമെന്ന് ..ഒത്തിരി കഷ്ടപെട്ടു സമ്മത പത്രം മേടിക്കാൻ ..പിന്നെ അധികം താമസിയാതെ അച്ഛന്‍റെ എടി എമ്മിൽ (പോക്കറ്റ് ) നിന്നും ചിലവിനുള്ളതും സംഘടിപ്പിച്ചു...
ഇനിയുള്ളത് പോകാനുള്ള 1300 വേണം ..ചേട്ടനും, അച്ഛനും പങ്കിട്ടു തന്നു എന്‍റെ കണ്ണീരിനു മുന്നിൽ ആ 1300രുപ.
ഇനി രണ്ടു ദിവസം കാത്തു നിൽക്കാനൊന്നും വയ്യ എത്രയും വേഗം മൈസൂരിലെത്തിയാൽ മതിയെന്നായി ..ഒടുവിൽ ആ ദിവസം വന്നെത്തി , കുളിച്ചു പുതിയ വസ്ത്രവും ചേട്ടൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന സ്പ്രേയുമെല്ലാം പൂശി സ്കൂളിന്‍റെ വരാന്തയിലെത്തുമ്പോള്‍ എല്ലാവരും ബസ്സിൽ കയറാൻ തുടങ്ങിയിരിക്കുന്നു .ഒരു വിധം എല്ലാവരെയും തള്ളി മാറ്റി സൈഡ് ഗ്ളാസിനോടു ചേർന്നുള്ള സീറ്റു തന്നെ ഒപ്പിച്ചെടുത്തു ..
കരവിരുതിന്ടെ കലാ സൃഷ്ടിയായി നിലകൊള്ളുന്ന വയനാട് ചുരവും കയറിയുള്ള യാത്രയിൽ മനസ്സിനു കുളിർമയുള്ള പലതും കാണാനിടയായി .ഏറെ സമയത്തെ യാത്രയ്ക്കു ശേഷം മൈസൂരിലെത്തി .വൃന്ധാവനത്തിലൂടെയുള്ള യാത്രയിൽ ഞാനിപ്പോൾ എത്തി നിൽക്കുന്നത് സ്വർഗ്ഗത്തിലാണോ എന്നു തന്നെ തോന്നി പോയി ...
ഒരു ദിവസം കഴിയാറാവുന്നു .രണ്ടു ദിവസത്തെ ട്രിപ്പാണ് ..സമയത്തെ പിടിച്ചു നിർത്താനാവുന്നില്ലല്ലോ എന്നതായിരുന്നു മനപ്രയാസമായി തോന്നിയത് ഹോട്ടലിലെ ഭക്ഷണം അമ്മയുടെ കൈപുണ്യത്തിനു മുന്നിൽ മുട്ടു മടക്കി നിൽക്കുന്നത് പോലെ തോന്നി .ഭക്ഷണവും കഴിച്ചു ആ രാത്രി പാട്ടും ചെറു മത്സരങ്ങളുമായി കഴിഞ്ഞു പോയി .പിറ്റേന്നു രാവിലെ മൈസൂർ കോട്ട കാണാനുള്ള തിരക്കിലായിരുന്നു .
ഹോട്ടലിനു പുറത്തെ മഞ്ഞുമൂടിയ പ്രഭാതത്തിനിടയിൽ ഒട്ടിയ വയറുമായി എന്നെ നോക്കി ചിരിക്കുന്ന ഒരു പെൺകുട്ടിയെ കാണാനിടയായി .എന്തോ അവളോട് സംസാരിക്കാനായി അടുത്തെയ്ക്ക് വിളിച്ചു .സംസാരിച്ചു തുടങ്ങിയപ്പളാണ് രണ്ടു ഭാഷകൾ തമ്മിലുള്ള യുദ്ധം ആരംഭിച്ചത് ,കർണ്ണാടക ഭാഷയിലുള്ള അവളുടെ സംസാരം എനിക്കു മനസ്സിലാവഞ്ഞിട്ടോ എന്ടെ ശ്രേഷ്ഠ മലയാളം അവൾക്കറിയാഞ്ഞിട്ടോ ഞങ്ങളുടെ ഇടയിൽ നേരിട്ടു കാണാത്ത മതിലു പണിതീർത്തു കഴിഞ്ഞിരിക്കുന്നു ..
പക്ഷേ അവളുടെ ദയനീയത ഒരു നേരത്തെ വിശപ്പിനാണ് എന്ന തിരിച്ചറിവുണ്ടായി ..ചേച്ചിക്കു സമ്മാനം മേടിക്കാൻ അച്ചന്‍റെ പോക്കറ്റിൽ നിന്നെടുത്ത പൈസ ആ കൊച്ചിനു മുന്നിലേയ്ക്കു വെച്ചു നീട്ടി ..പൈസയും മേടിച്ചു ആ ഹോട്ടലിലെ ചില്ലു കൂട്ടിലെ പലാഹരങ്ങളിലേയ്ക്കു കൈ ചൂണ്ടി അതിനു കിട്ടുന്നതെല്ലാം മേടിച്ചു നിറയുന്ന കണ്ണുകളാലേ കൈ വീശി എന്‍റെ മുന്നിൽ നിന്നും അവൾ മാഞ്ഞു പോയിരുന്നു ..
മൈസൂർ കോട്ടയുടെ ഉള്ളിൽ എന്‍റെ മനസ്സ് അവളെ കുറിച്ചു മാത്രമായിരുന്നു .ഒരു നേരത്തെ ഭക്ഷണത്തിന് മറ്റൊരാളുടെ അനുകമ്പ പ്രതീക്ഷിച്ചു നിൽക്കേണ്ട അവസ്ഥ ,ദൈവം എനിക്കു തന്ന പുണ്ണ്യം എത്രയെന്ന് ഓര്‍ത്തു പോയി ...ബസ്സ് യാത്രയുടെ അവസാന നിമിഷത്തിലേയ്ക്കു തിരിക്കുമ്പോൾ ഒരു പാലത്തിനടിയിലെ കീറിയ താർപ്പായക്കിടയിൽ ഞാൻ വീണ്ടും അവളെ കണ്ടു ..കുഞ്ഞനിയന്‍റെ വായിലേക്ക് പലഹാര കഷണങ്ങൾ മുറിച്ചു കൊടുക്കുന്ന അവളെ ...
ഈ യാത്ര എനിക്കു തന്ന സുഖം മൈസൂർ കോട്ടയോ വൃന്ധാവനമോ വയനാടൻ ചുരത്തിലെ കാഴ്ചകളോ അല്ല ......
കുഞ്ഞനിയന്‍റെ വിശപ്പു മാറ്റി കൊടുക്കുമ്പോൾ അവളുടെ മുഖത്തുള്ള പുഞ്ചിരി മാത്രമായിരുന്നു ........
ഇനിയുമൊരു യാത്രക്കിടയിൽ അവളെ വീണ്ടും കണ്ടു മുട്ടട്ടെയെന്ന പ്രാർത്ഥനയോടെ .......

----------- നിഖിത -----------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ