പേജുകള്‍‌

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

എന്റെ യാത്ര 2

kadappad  shahul malayil
എന്റെ യാത്ര 2

നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.മണ്ണാര്ക്കാടുള്ള സ്കൈ ചാനല്‍ എന്ന ടൌണ്‍ ചാനലില്‍ ജോലി ചെയ്യുന്ന സമയം.രണ്ടു വര്‍ഷത്തോളം അവിടെ ജോലി ചെയ്തത് കൊണ്ട് തന്നെ ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു.

അന്നൊരു സണ്‍‌ഡേ ആയിരുന്നു.എന്റെ ഒരു സുഹൃത്തിന്റെ പെങ്ങളുടെ വിവാഹം ആയിരുന്നു അന്ന്.അവന്‍ MES കോളേജില്‍ പഠിക്കുന്നത് കൊണ്ട് തന്നെ ധാരാളം കുമാരന്മാരും കുമാരികളും കല്യാണത്തിന് വരും,അത് കൊണ്ട് തന്നെ അവരെ വച്ച് ഒരു പ്രോഗ്രാം ചെയ്യാം എന്ന് ഞാന്‍ അവനു ഉറപ്പു കൊടുത്തിരുന്നു.തലേന്ന് രാത്രി തന്നെ വല്യ വില കൊടുത്തു ലിനന്റെ ക്രീം കളര്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടും,ആവശ്യത്തിനും,അനാവശ്യത്തിനും ഉള്ള ക്രീമും ഒക്കെ വാങ്ങി..സുന്തരികളുടെ ഇടയില്‍ നമ്മളും കുറയാന്‍ പാടില്ലാലോ... ക്യാമറമാനോട് കാലത്ത് നേരത്തെ മണ്ഡപത്തിലേക്ക്വ വരാന്‍ പറഞ്ഞു.

വീട്ടില്‍ നിന്നും ഞാന്‍ നേരത്തെ ഇറങ്ങി.. വെയില് കൊണ്ട് വാടാതിരിക്കാന്‍ ബൈക്ക് ഒഴിവാക്കി ബസ്സിലാക്കി യാത്ര.അര മണിക്കൂര്‍ കൊണ്ട് ഞാന്‍ പട്ടിക്കാട് എത്തി.. ഇനി ഒരു ഒരു മണിക്കൂര്‍ യാത്ര കൂടി ലക്ഷ്യ സ്ഥാനത്തെത്താന്‍.. ബസ്സില്‍ അത്യാവശ്യത്തിനു തിരക്കുണ്ടായിരുന്നു.. സുഹൃത്ത്‌ ഇടയ്ക്കിടയ്ക്ക് വിളിച്ചു എവിടെ എത്തി എന്ന് അന്വേഷിക്കുന്നുണ്ട്.. എല്ലാവരും മണ്ഡപത്തില്‍ എത്തിയിട്ടുണ്ട്.. ഞാന്‍ കൂടെ ചെന്നിട്ടു വേണം പ്രോഗ്രാം തുടങ്ങാന്‍.

ബസ്സ് ഇഴഞ്ഞു നീങ്ങുകയാണ്.വേങ്ങൂറും,കാപ്പും കഴിഞ്ഞു വെട്ടത്തുര്‍ എത്തിയപ്പോഴേക്കും ബസ്സിലെ തിരക്ക് കുറഞ്ഞു തുടങ്ങി..എനിക്ക് സീറ്റും കിട്ടി..മനസ് മുഴുവന്‍ ചെയ്യാന്‍ പോവുന്ന പ്രോഗ്രാമിനെ കുറിച്ചുള്ള ചിന്തയാണ്.പതിവ് ചോദ്യോത്തര പ്പരിപാടികളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം...പെട്ടെന്ന് സുഹൃത്ത്‌ ഫോണ്‍ ചെയ്തു..വന്നു കൊണ്ടിരിക്കുകയാണ് .അര മണിക്കൂറിനുള്ളില്‍ എത്തും എന്ന് ഞാന്‍ പറഞ്ഞു.

ബസ്സ്‌ നിരന്നപറമ്പ് ഇറക്കവും കഴിഞ്ഞു പാലവും പിന്നിട്ടു.. പെട്ടെന്ന് ആളുകള്‍ എല്ലാം തല പുറത്തേക്കിട്ടു നോക്കുന്നു.എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ ഞാനും പുറത്തേക്കു നോക്കി..ഒരു നിമിഷം ഞാന്‍ നടുങ്ങി പോയി.. ഒരു ആക്സിടന്റ്റ്.. ഒരു ഓട്ടോ റോഡരികിലെ ഓവ്ചാലും കടന്നു ഒരു മതിലില്‍ ഇടിച്ചു നില്‍ക്കുന്നു. ഒരു യുവതി പൊട്ടി കരഞ്ഞു കൊണ്ട് ഒരു ചോരയൊലിക്കുന്ന കുഞ്ഞിനേയും എടുത്തു റോഡരികില്‍ നില്‍ക്കുന്നു.. ബസ്സ്‌ മുന്നോട്ടു നീങ്ങുകയാണ്.. ആ യുവതിയെ കണ്ടപ്പോള്‍ മനസ്സിലേക്ക് പെട്ടെന്ന് പെങ്ങളുടെ മുഖം കയറി വന്നു..നിസ്സഹയായ ഒരു പാവം സ്ത്രീ.. മനസ്സൊന്നു പിടച്ചു... ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.. കണ്ടക്ട്ടരോട് ബസ് നിര്‍ത്താന്‍ പറഞ്ഞു.. പക്ഷെ അവിടെ സ്റ്റോപ്പ്‌ ഇല്ല എന്നാ അലക്ഷ്യമായ മറുപടി.. ഉടനെ ഞാന്‍ ബെല്‍ അടിക്കുന്ന ചരടില്‍ തൂങ്ങി.. ബസ് നിര്‍ത്തിയതും ഞാന്‍ ചാടിയിറങ്ങി.. ആക്സിടന്റ്റ് നടന്ന സ്ഥലത്തേക്ക് ഓടി..

അവിടെ പൊതുവേ വിജനമായ സ്ഥലമാണ്.. അത് കൊണ്ട് തന്നെ ആളുകള്‍ കൂടിയിട്ടില്ല.. ഞാന്‍ അവിടെ എത്തുമ്പോഴും യുവതി എടുത്ത ആ കുഞ്ഞിനു അനക്കമില്ലായിരുന്നു..ഒന്ന് രണ്ടു വാഹനങ്ങള്‍ക്ക് ഞാന്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി.. ഒടുവില്‍ നല്ലവനായ ഓട്ടോറിക്ഷക്കാരന്‍ ഓട്ടോ നിര്‍ത്തി.. ഞങ്ങള്‍ ആ ഓട്ടോയില്‍ കയറി.. കുട്ടിക്ക് സീരിയസ് ആണ്.. അത് കൊണ്ട് തന്നെ വലിയ ഹോസ്പിറ്റലില്‍ പോവണമെങ്കില്‍ പെരിന്തല്‍മണ്ണ പോവണം ..പക്ഷെ അത്രയും ദൂരം ഈ ഓട്ടോയില്‍ പോവുന്നതിനേക്കാള്‍ നല്ലത് അടുത്തുള്ള അലനള്ളൂരില്‍ ഏതെങ്കിലും ഒരു ഹോസ്പിറ്റലില്‍ കാണിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം ആംബുലന്‍സില്‍ പെരിന്തല്‍മന്നക്ക് കൊണ്ട് പോവുന്നതാണ്.. ഓട്ടോക്കാരനോട് അലനള്ളൂരിലേക്ക് വിടാന്‍ പറഞ്ഞു...

യുവതി നിര്‍ത്താതെ കരയുകയാണ്.അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ കുഴങ്ങി.. ആ കുഞ്ഞിന്റെ മുഖത്തേക്ക് ഞാന്‍ ഒന്ന് നോക്കി. നാല് വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടി.. ശരീരം നിറയെ രക്തമാണ്... ഞാന്‍ എന്റെ കര്‍ചീഫ്‌ എടുത്തു പതിയെ ശരീരത്തിലെ രക്തം തുടച്ചു.. കുഞ്ഞിനു അനക്കമില്ല..ഞാന്‍ പതിയെ ആ കുഞ്ഞിളംഹൃദയത്തിനു മുകളില്‍ കൈ വച്ച് അമര്‍ത്തി..ഒന്ന് രണ്ടു പ്രാവശ്യം അങ്ങനെ ചെയ്തപ്പോള്‍ ആ കുഞ്ഞൊന്നു ചുമച്ചു.. വായിലൂടെ രക്തം വരുന്നു.. ഉമ്മാ.. ഉമ്മാ.. ആ കുഞ്ഞൊന്നു നിലവിളിച്ചു.. ഇതും കൂടി കണ്ടതോടെ ആ സ്ത്രീക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ടു. ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി..

ഞാന്‍ അവരോടു കരച്ചില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു അവരുടെ ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്തു അലനല്ലൂര്‍ ഹോസ്പിറ്റലിലേക്ക് വരാന്‍ പറയാന്‍ പറഞ്ഞു.. എന്റെ ഫോണും അടിച്ചു കൊണ്ടിരിക്കുകയാണ്.. എന്നെ കാണാത്തത് കൊണ്ട് സുഹൃത്തും ക്യാമറാമാനും ആണ് വിളിക്കുന്നത്‌... ഞാന്‍ പതിയെ ഫോണ്‍ സ്വിച് ഓഫ് ചെയ്തു...

ഓട്ടോക്കാരന്‍ വേഗതയില്‍ ഡ്രൈവ് ചെയ്ത കാരണം പെട്ടെന്ന്ഹോ സ്പിറ്റലില്‍ എത്തി. ഡോക്റ്റര്‍ എത്തി കുഞ്ഞിനെ പരിശോധിച്ചു.. അപ്പോഴേക്കും യുവതിയുടെ ബന്ധുക്കളും എത്തി...ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ആ യുവതി അവിടെ കൂടിയവരുടെ കണ്ണുകളെ ഈരനണിയിപ്പിച്ചു...

കുഞ്ഞിനെ അല്ഷിഫയിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ പറഞ്ഞു..ആംബുലന്‍സില്‍ കയറാന്‍ നേരം ആ യുവതി എന്റെ നേരെ നോക്കി കണ്ണീരോടെ കൈ കൂപ്പി.. ദൈവമേ മനസ്സ് തകര്‍ന്നു പോയി.. കണ്ണുകള്‍ നിറഞ്ഞു..ഞാന്‍ മനസ്സുരുകി പ്രാര്‍ഥിച്ചു.. ആ കുഞ്ഞിനു ഒന്ന് വരുത്തരുതേ ദൈവമേ...അത് വരെ ഞാന്‍ അനുഭവിക്കാത്ത ഒരു വികാരം...ഒരായിരം സുഹൃത്തുക്കളുടെ കല്യാണത്തില്‍ പങ്കെടുതാലും ലഭിക്കാത്ത ചാരിതാര്‍ത്ഥ്യം...അര മണിക്കൂര്‍ നേരത്തെ പരിചയമേ ഉള്ളൂവെങ്കിലും ആ കുറഞ്ഞ സമയം കൊണ്ട് എന്റെ ആരൊക്കെയോ ആയി മാറിയിരുന്നു അവര്‍...

പെട്ടെന്നാണ് ഞാന്‍ ഓട്ടോക്കാരനെ ഓര്‍ത്തത്‌.. അയാള്‍ക്ക്‌ പണം പോലും കൊടുത്തില്ലല്ലോ .. ഞാന്‍ ഹോസ്പിറ്റലില്‍ നിന്നും പുറത്തേക്കിറങ്ങി..ഭാഗ്യം ഓട്ടോക്കാരന്‍ അവിടെ തന്നെയുണ്ട്‌.. എന്നെ കണ്ടതും അയാള്‍ ഓടി വന്നു കുഞ്ഞിനു എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു.. കുഴപ്പമില്ല അല്ഷിഫയിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു..ഞാന്‍ പോക്കെറ്റില്‍ നിനും ഒരു അമ്പതു രൂപ എടുത്തു അയാളുടെ നേരെ നീട്ടി.. അയാള്‍ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ..പിന്നെ പണം വാങ്ങി.. രൂപ എന്റെ പോക്കെറ്റില്‍ തന്നെ ഇട്ടുഅയാള്‍... """മാഷേ ഞാന്‍ ഇത്ര നേരം ഇവിടെ നിന്നത് ഈ കാശു വാങ്ങിക്കാന്‍ അല്ല.. ആ കൊച്ചിന് എങ്ങനെ ഉണ്ട് എന്നറിയാനാ..ബാറിലും,ബീവരെജിലും പോവുന്ന ട്രിപ്പിനു ഞാന്‍ കണക്കു പറഞ്ഞു കാശ് വാങ്ങും,പക്ഷെ ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വന്ന ട്രിപ്പിനു കാശ് വാങ്ങി തിന്നാല്‍ ദഹിക്കില്ല മാഷേ ....വരട്ടെ,,.. അയാള്‍ വണ്ടിയെടുത്തു പോയി... ഞാന്‍ എന്റെ ഷര്‍ട്ടിലേക്ക് നോക്കി .ഷര്‍ട്ടില്‍ ആകെ രക്തക്കറയാണ്..വല്യ വില കൊടുത്തു ഇന്നലെ വാങ്ങിയ ഷര്‍ട്ട്‌.. പക്ഷെ ആ ഓട്ടോക്കാരന്റെ നല്ല മനസ്സിനു പുറത്തു അയാള്‍ ധരിച്ച വിയര്‍പ്പു മണമുള്ള ആ കാക്കിയെക്കാള്‍ വലിയ വിലയൊന്നും തന്റെ ഷര്‍ട്ടിനു ഇല്ലെന്നു ഞാന്‍ മനസിലാക്കുകയായിരുന്നു.....

മൊബൈല്‍ സ്വിച് ഓണ്‍ ആക്കിയതും ഒരു മെസ്സേജ്.. സുഹൃതിന്റെതാണ് .. YOU ARE A LIER ..I HATE YOU.. ഞാന്‍ ഒന്ന് ചിരിച്ചു.. മനസ്സ് കൊണ്ട് അവനോടു മാപ്പ് പറഞ്ഞു ഞാന്‍ പുറത്തേക്കു നടന്നു....

ആ കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല.. എങ്കിലും എവിടെ ആക്സിടന്റ്റ് കാണുമ്പോഴും മനസ്സിലേക്ക് അറിയാതെ ഓടിയെത്തും ആ യുവതിയും കുഞ്ഞും.. എവിടെയാണെങ്കിലും അവര്‍ക്ക് ദൈവം നല്ലത് വരുത്തട്ടെ...

ഓരോ ജീവനും വിലപ്പെട്ടതാണ്‌...റോഡരികില്‍ രക്തമൊലിപ്പിച്ചു പരസഹായത്തിനു വേണ്ടി കേഴുന്നവരെ കാണുമ്പോള്‍ നമുക്ക് പുറം തിരിഞ്ഞു നടക്കാതിരിക്കാം.നാം എത്ര വലിയ തിരക്കിലാണെങ്കിലും ഒരു ജീവനോളം വില ആ തിരക്കുകള്‍ക്ക് ഉണ്ടാവില്ല...മനുഷ്യ ജീവന്‍ എടുക്കുമ്പോഴല്ല.. രക്ഷിക്കുംപോഴാനു മനുഷ്യന്‍ മനുഷ്യനാവുന്നത്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ