പത്തിരുപത് വര്‍ഷം മുന്‍പുള്ള ഒരു ട്രയിന്‍ യാത്ര..കേരളത്തിനു പുറത്തേക്ക് ആദ്യമായി പോകുകയാണ്.നീണ്ട പകലിന്റെ അവസാനം...ജനലിനടുത്തുള്ള സീറ്റിലിരുന്നു അലസമായി വെളിയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.വള്ളുവനാടൻ ഗ്രാമങ്ങളുടെ സൌന്ദര്യം കാണായിത്തുടങ്ങി.പെട്ടെന്നാണു ഞാനത് ശ്രദ്ധിക്കുന്നത്.അതിസുന്ദരിയായ അവൾ....!ഇതവൾ തന്നെയല്ലേ? അതേ..അതേ..ചിത്രങ്ങളിൽ പണ്ടേ കണ്ടു പരിചയിച്ച് ഇഷ്ടപ്പെട്ട മുഖം.. റയിൽപ്പാതയുടെ വെളിയിലൂടെ അവൾ മന്ദമായി സഞ്ചരിക്കുന്നത് ഞാൻ കാണുന്നത് ഷൊര്‍ണ്ണൂര്‍ വച്ചാണ് .എന്റെ ഹൃദയത്തിൽ ഒരു കുളിർകാറ്റു വീശി.ആ മിഴികളിൽ ആർദ്രത നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി.വല്ലാത്ത ഒരു മായിക സൌന്ദര്യം തന്നെ!.സ്റ്റേഷനടുത്തതു കൊണ്ട് വളരെ വേഗം കുറഞ്ഞായിരുന്നു തീവണ്ടി നീങ്ങിയിരുന്നത്.അണച്ചും കിതച്ചും അതു ഷൊർണ്ണൂർ സ്റ്റേഷനിൽ വന്നു നിന്നു.
തീവണ്ടിയിൽ നിന്നുംഞാനിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നു...കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്ക്...ചായ, കാപ്പി, വട....കച്ചവടക്കാരുടെ നീട്ടിയുള്ള വിളി.
ഞാൻ ദൂരേക്ക് നോക്കി..അവൾ അവിടെയെങ്ങാനുമുണ്ടോ?എന്തോ ഒറ്റ നോട്ടത്തിൽ തന്നെ ആ വശ്യതയിൽ ഞാൻ മയങ്ങിപ്പോയിരുന്നു.ഇല്ല അവളെ കാണാനില്ല..നീയെങ്ങു പോയി മറഞ്ഞു?ഒരു നിരാശ എന്നിൽ പടർന്നുവോ?ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!
ഞാനൊരു ചായ വാങ്ങി.അപ്പോളെക്കും ട്രയിൻ വിടാനുള്ള ബെൽ മുഴങ്ങി.അത്യുച്ചത്തിൽ ചൂളം വിളിയുയർന്നു.ഞാൻ ചായയുമായി വേഗം കയറി സീറ്റിലിരുന്നു.ഓടിക്കയറിയവർ ഇരിക്കാൻ തത്രപ്പെടുന്നു.വണ്ടി മെല്ലെ മെല്ലെ സ്റ്റേഷൻ വിട്ടു.
പെട്ടെന്നതാ...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുമോ? അവളിതാ എന്റെ തൊട്ടുമുന്നിൽ...!മുന്നിൽ ആരുമില്ലാതിരുന്ന സീറ്റിലൊന്നിൽ അവളെന്റെ സഹയാത്രികയായിരിക്കുന്നു!
ആരോ എന്നെ ആകാശത്തേക്ക് പിടിച്ചുയർത്തുന്നപോലെ എനിക്കു തോന്നി.ഭാരമില്ലാത്ത ഒരു തൂവലായി അങ്ങനെ ഒഴുകി നടക്കുന്നതുപോലെ അനുഭൂതി എന്നിൽ ഉണർന്നു.അവളിൽ നിന്ന് കണ്ണെടുക്കാനായില്ല.
എന്റെ സഹയാത്രികയായി വന്ന അവളോട് ആദ്യദര്‍ശനത്തില്‍ തന്നെ അനുരാഗം തോന്നി എന്ന് പറയുന്നതാവും ശരി.അവളുടെ ചിത്രങ്ങള്‍ ഞാന്‍ നേരത്തേയും കണ്ടിരുന്നു. കണങ്കാലോളമെത്തുന്ന നീണ്ടമുടി അഴിച്ചിട്ടിരിക്കുന്നു.അവളുടെ ശരീര വടിവു ഒരു ശില്പിയ്ക്കും കൊത്തിയുണ്ടാക്കാനാവാത്ത വണ്ണം മനോഹരമായിരുന്നു. ശാന്തമായ നടത്തം.ഇരിപ്പിലും എടുപ്പിലും ഒരു ഗാംഭീര്യവും എന്നാൽ അതേ സമയം ലാളിത്യവും നിറഞ്ഞു നിന്നു. ആ സാമീപ്യം ഞാന്‍ ഇഷ്ടപ്പെട്ടു.മുത്തുമണികള്‍ നിലത്തു വീണു ചിതറുമ്പോലുള്ള ആ ചിരിയിൽ എന്റെ മനസ്സിലുള്ളിൽ ഒരായിരം നക്ഷത്രങ്ങൾ വീണു പൊട്ടിച്ചിതറി.
“എങ്ങോട്ടാണു യാത്ര?” മൌനം വെടിയാതിരിക്കാൻ എനിക്കായില്ല.
“ഇപ്പോ പാലക്കാട് വരെയേ ഉള്ളൂ..അവിടെ നിന്നു അച്ഛന്റെ വീട്ടിൽ പോകണം”പൂത്തിരി കത്തിച്ച പോലെയുള്ള സംസാരം.
“അപ്പോൾ ഇവിടെ നിന്നു കയറിയത്?”
“അതു ഞാൻ അമ്മയുടെ അടുത്ത് പോയി വന്നതാ..അങ്ങു ദൂരെ പൊന്നാനിയിൽ..”
“അതു ശരി..”..ഞാൻ തലകുലുക്കി.
അങ്ങനെ ഞങ്ങൾ മെല്ലെ പരിചയക്കാരായി.നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവച്ചു.വാ തോരാതെ വർത്തമാനം പറയുന്ന ആ സുന്ദരിക്കുട്ടി എന്റെ ഹൃദയം കവർന്നെടുത്തു.സമയം എത്ര വേഗമാണു പോകുന്നത്.വണ്ടി വീണ്ടും വേഗത കുറച്ചു.കിതച്ചു കിതച്ച് പാലക്കാടു സ്റ്റേഷനിലെത്തി നിന്നു.
“അയ്യോ എനിക്കിറങ്ങണം...ഇനി പിന്നെ ഒരിക്കൽ കാണാം”...അവൾ ചാടിയെഴുനേറ്റു.
അവളെ വിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല.പെട്ടെന്ന് ഞാനവളുടെ കരം ഗ്രഹിച്ചു.തളിരുപോലെയുള്ള വിരലുകൾ....അവൾക്ക് പോകാനായിരിക്കുന്നു.
“ഞാൻ പോട്ടെ“...മൃദുവായി എന്റെ കരങ്ങൾ ഒഴിവാക്കി അവൾ തീവണ്ടിയുടെ പടികളിറങ്ങി.വണ്ടി നീങ്ങിത്തുടങ്ങി..അവളും തിരിഞ്ഞു നടന്നു..ഇടക്കിടെ എന്നെ നോക്കിക്കൊണ്ട്..ഞാനും വാതിൽക്കൽ നിന്നു പുറകിലേക്ക് നോക്കി..അവൾ കണ്ണിൽ നിന്നു മറയുംവരെ...ഏതോ വിഷാദം എന്റെ ഉള്ളിൽ വിതുമ്പി.എവിടെയോ രണ്ടു തുള്ളി കണ്ണു നീർ വീണു പൊട്ടിച്ചിതറിയപോലെ !
**********************************************************************************
പിന്നെ എത്രയോ യാത്രകളില്‍ അവളെന്നോടൊപ്പം വന്നു.ഒന്നല്ല.ഒത്തിരിവട്ടം.ഷൊർണ്ണൂർ ആയാലും പാലക്കാട് ആയാലും അവളെത്തും.ആ യാത്രകളിൽ എന്തൊക്കെ ഞങ്ങൾ സംസാരിച്ചില്ല! ഹൃദയം ഹൃദയത്തോട് സംവദിച്ചു.അവാച്യമായ ഒരു അനുഭൂതിയാണു അവളെനിക്കേകിയത്. ആ സാമീപ്യം എപ്പോളും ഉണ്ടാകാൻ ഞാന്‍ ആഗ്രഹിച്ചു. എന്നും എപ്പോളും അവളുടെ അടുത്തായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.അവൽ എന്നിൽ ഒരു ആവേശമായി പടർന്നു കയറി.ഒരു മധ്യതിരുവിതാംകൂറുകാരനു വള്ളുവനാടിന്റെ മണ്ണിൽ പ്രണയം പൊട്ടിമുളച്ചു.അവളുടെ ഓരോ നോട്ടവും എന്നെ ആ മണ്ണിലേക്ക് ക്ഷണിച്ചു.ജോലി സംബന്ധമായി നാടു വിട്ടു പോരേണ്ടി വരുമ്പോളെല്ലാം മനസ്സിന്റെ കോണിൽ ഒരിക്കലും അണയാത്ത ഒരു നെയ്ത്തിരിനാളമായി അവൾ കത്തി നിന്നു.എന്നെങ്കിലും കേരളത്തിലേയ്ക്കു മടങ്ങിയാല്‍ താമസം തന്നെ അവളുടെ നാട്ടിലേയ്ക്കാക്കിയാലോ എന്ന് ആലോചിച്ചു..നീയെന്നോടൊപ്പം വരില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ നാണത്തില്‍ പൊതിഞ്ഞ ഒരു കള്ള നോട്ടത്തോടെ , പഞ്ചാരമണലില്‍ കാലടികള്‍ കൊണ്ട് കളം വരച്ചു മൌനമായി അവള്‍ നിന്നു.
വണ്ടിയോടൊപ്പം കാലവും കുതിച്ചു പാഞ്ഞു .
************************************************************************************
ജിവിയ്ക്കാനായി മഹാനഗരങ്ങളിലൂടെയുള്ള വർഷങ്ങളോളമുള്ള അലച്ചില്‍...അക്കാലത്തൊന്നും ഒരിക്കൽ പോലും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല.ജീവിതം എങ്ങനെയൊക്കെയോ ഒന്നു കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിൽ കാലം അതിവേഗം മുന്നോട്ട് പാഞ്ഞു പോയതൊന്നും ഞാനറിഞ്ഞതേയില്ല.
ഒന്നു പിടിച്ചു നിൽക്കാമെന്നായപ്പോളാണു വീണ്ടും നാട്ടിലേക്ക് വണ്ടി കയറുന്നത്.ഒരു വർഷം മുൻപ്...ഇക്കാലമത്രയും മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന ആ പഴയ സൌന്ദര്യം പെട്ടെന്നെന്റെ സിരകളിൽ ആവേശമായി പടർന്നു കയറി.ആ ഓർമ്മകൾ പോലും എന്നെ പുളകമണിയിച്ചു.എന്റെ മനസ്സിൽ ആയിരം തുടികൾ താളമിട്ടു.
നേരം പരപരാ വെളുക്കുന്ന ഒരു പ്രഭാതത്തിൽ “വെള്ളം വെള്ളം” എന്ന വിളികേട്ട് ഞാനുണർന്നു.വണ്ടി പാലക്കാട് എത്തിയിരിക്കുന്നു.എന്റെ നാട് ..എന്റെ മണ്ണ്..എന്നിൽ സന്തോഹം നിറഞ്ഞു തുളുമ്പി..എന്റെ സുന്ദരി എവിടെയാണാവോ?
അവൾക്കായി എന്റെ മനം തുടിച്ചു. വളരെ ദൂരെ നിന്നു പോലും ഞാന്‍ തിരിച്ചറിഞ്ഞിരുന്ന അവള്‍ എവിടെ? നിരാശയില്‍ ഞാന്‍ മുങ്ങി.എന്താണവൾ വരാൻ വൈകുന്നത്? ഈ തിരക്കിലെവിടെ ഒളിച്ചിരിക്കുകയാണവൾ? ഒരു പക്ഷേ പരിഭവമായിരിക്കാം..ഇത്രയും നാൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കഴിയാതിരുന്ന എന്നോട് എനിക്കു തന്നെ അവജ്ഞ തോന്നി.
വണ്ടി മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി.എനിക്കാണെങ്കിൽ എന്തു ചെയ്യണെമെന്ന് ഒരു എത്തും പിടിയുമില്ല.
സ്റ്റേഷന്‍ വിട്ടു വണ്ടി പുറത്തു കടന്നു കുറെ ദൂരം വന്നു.
ഒരു നിമിഷം !!
“അതവൾ അല്ലേ?”
അതെ..ഞാനവളെ കണ്ടു,.അങ്ങു ദൂരെ..ഞാൻ ഞെട്ടിപ്പോയി..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.എതൊരു മാറ്റമാണവൾക്ക്..ഈ കാലം കൊണ്ട് അവളെങ്ങനെ ഇത്ര വിരൂപയെപ്പോലെ ആയി മാറി? എന്തൊരു കോലം ! ഉണങ്ങി വരണ്ടു പോയപോലെ! അസ്ഥി പഞ്ജരം മാത്രം ശേഷിക്കുന്നതു പോലെ .....എന്റെ സ്വപ്നങ്ങളിലെ രാജകുമാരീ..നിനെക്കെന്തു പറ്റി?
സ്വന്തം നഗ്നത മറയ്കാൻ തക്കവണ്ണം നീളമുണ്ടായിരുന്ന ആ കേശഭാരം എവിടെപ്പോയി?എത്രയോ ആൾക്കാരെ എന്നും മോഹിപ്പിച്ചിരുന്ന നിന്റെ രൂപം എങ്ങനെ ഇത്രമാത്രം മാറിപ്പോയി?
എപ്പോൾ വേണമെങ്കിലും മരിച്ചേക്കാം എന്ന അവസ്ഥപോലെ..ദേഹമാസകലം വരഞ്ഞു കീറലുകൾ! ആരാണിവളെ ഈ കോലത്തിലാക്കിയത്?ആരൊക്കെയോ ഇവളെ ചവിട്ടി മെതിക്കുന്നുവോ? വേച്ചു വേച്ചുള്ള ആ നടത്തം കണ്ട് ഒരു നിമിഷം ഞാൻ മുഖം തിരിച്ചു പോയി.
“എല്ലാവരും കൂടി അവളെ നശിപ്പിച്ചു എന്നാ തോന്നുന്നത്” എന്നോടൊപ്പം വണ്ടിയിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കമന്റ്.
ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചു..നശിപ്പിക്കുകയോ? അതും അവളെ?എനിക്ക് സഹിച്ചില്ല.ഞാനോടി വാതിൽക്കലെത്തി....അവളുടെ അടുത്തെത്താൻ ഞാനാഗ്രഹിച്ചു..
വണ്ടിക്ക് വേഗത കൂടിക്കൊണ്ടേയിരുന്നു.ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ അത് കുതിച്ചു പാഞ്ഞു.അവളതാ അകന്നകന്നു പോകുന്നു..
നിലവിളിക്കണമെന്ന് തോന്നിപ്പോയി....ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങിയോ?
സർവശക്തിയും സംഭരിച്ച് ഞാനവളെ ഉറക്കെ വിളിച്ചു ..
“ നിളാ....എന്റെ പ്രിയപ്പെട്ട നിളാ........!“
വണ്ടി അത്യുച്ചത്തിൽ ചൂളം വിളിച്ചു കുതിച്ചു പാഞ്ഞു.ആ ശബ്ദ പ്രപഞ്ചത്തിൽ എന്റെ വാക്കുകൾ അലിഞ്ഞില്ലാതെയായി...അവൾ എന്നെ കേട്ടില്ലയോ? എന്നിൽ നിന്നും നീ അകന്നു പോകുന്നുവോ?
‘എങ്കിലും എന്റെ നിളാ എനിക്ക് നിന്നെ ഈ കോലത്തിൽ കാണേണ്ടി വന്നല്ലോ...ഇതു കാണാനുള്ള കരുത്തെനിക്കില്ല..”
എന്റെ കൈകാലുകൾ തളരുന്നുവോ?ഉമിനീരില്ലാതെ വായ ഉണങ്ങിപ്പോയോ?അവളെ സംരക്ഷിക്കാനാവത്തതിന്റെ കുറ്റബോധം എന്നി നിറയുന്നുവോ?
ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്നപോലെ..കണ്ണൂകളിൽ ഇരുട്ട് നിറയുന്നു..ഞാനൊരിക്കൽ കൂടി ഭാരമില്ലാത്ത തൂവലായി മാറുന്നുവോ?
ആരാണെന്നെ താങ്ങുന്നത്?
ആരുടെ കൈകളാണ് എന്നെ വീണ്ടും ഉയർത്തുന്നത്?
ആ മൃദുസ്പർശം ഇന്നും അതു പോലെ തന്നെ..ഞാനത് തിരിച്ചറിഞ്ഞു.അവൾ തന്നെ..എന്റെ പ്രിയപ്പട്ട സുന്ദരിക്കോത..അതേ രൂപത്തിൽ..ആദ്യം കണ്ടപോലെ തന്നെ......ആ കൈകളിലേക്ക് ഞാൻ വീണുവോ?
അവളെന്നെ താങ്ങി !
അങ്ങിങ്ങ് വെള്ളാരം കല്ലുകൾ നിറഞ്ഞ വിശാലമായ പഞ്ചാരമണൽത്തിട്ടയിൽ അവളിരുന്നു..ആ മടിയിൽ തലചായ്ച് ഞാൻ കിടന്നു.ആ വിരലുകൾ എന്റെ നെറ്റിയിലും മുടിയിലും തലോടിക്കൊണ്ടേയിരുന്നു....പ്രഭാതത്തിൽ കിഴക്കു നിന്നും വരുന്ന കുളിർതെന്നലിൽ എന്റെ മനം കുളിർത്തു...
എനിക്കായി ഒരിക്കൽ കൂടി മനോഹരമായി അവൾ പാടി..
“നിളാ നദിയുടെ നിർമ്മല തീരം..
അനുപമ സായൂജ്യ തീരം..”
ഞാൻ ആ ശാന്തതയിൽ ലയിച്ചു.....ഒരിക്കലും മറക്കാത്ത ഓർമ്മകളിൽ മയങ്ങി ! ഉണരാതെ..........!
**********************************************************************************